Tuesday, April 22, 2014

10:29 PM
19


സാധനങ്ങള്‍ സൈക്കിളില്‍ നിന്നും ഇറക്കി കൊടുത്തു കാശ് കിട്ടാന്‍ മുഹമ്മദ്‌ ഇക്ക കുറെ നേരമായി വീടിനു മുന്നില്‍ വെയിലും കൊണ്ട് നില്‍ക്കുന്നു.

'ഈ പെണ്ണ് എവിടെ പോയി കിടക്കുന്നു' എന്ന് അയാള്‍ ആത്മഗതം പറഞ്ഞു, എങ്ങനെ പറയാതിരിക്കും, അത്രയ്ക്കുണ്ട് ഈ നാട്ടിലെ ചൂട്.

സൈകിളില്‍ നിന്നും ഒരു കുപ്പി വെള്ളമെടുത്തു മുഹമ്മദ്‌ ഇക്ക വായിലേക്ക് ഒഴിച്ചതും ഉടനെ തന്നെ അത് തുപ്പി കളഞ്ഞു 'ഹോ ഇതും മരണ ചൂട് ആയല്ലോ'.

കുറച്ചു കഴിഞ്ഞപ്പോള്‍ പെണ്ണ് കാശുമായി വന്നു,  അത് വാങ്ങി അയാള്‍ ശരം കണക്കെ Grocery ലക്ഷ്യമാക്കി സൈക്കിള്‍ പായിച്ചു.

ഇത്തിരി വെള്ളം തൊണ്ട നനക്കാന്‍ കിട്ടിയപ്പോള്‍ ആണ് ഒരു ആശ്വാസമായത്.

അപ്പോള്‍ കടയില്‍ ഉള്ള ആള്‍ വീണ്ടും കുറെ സാധനങ്ങള്‍ എടുത്തു വെച്ചിരിക്കുന്നു ' മുഹമ്മദ് ക്കാ ഇതാ  15 സ്ട്രീറ്റിലെ 3മത്തെ വീട്ടില്‍ക്കുള്ളതാ'.  ഓളെ ഹിസാബ് കുറെ ആയിന്നു പറയണം, ഇതും കൂട്ടി 1120 ട്ടാ'.
ആയിക്കോട്ടെ എന്ന് തലയാട്ടി ഇക്ക സാധങ്ങള്‍ എടുത്തു സൈകിളിനു പിറകിലെ കൊട്ടയില്‍ വെച്ചു, അതുമായി വീണ്ടും വെയിലത്തേക്ക്.


കൊല്ലം  ഇരുപത്തിഎട്ട് ആയി ഇക്ക പ്രവാസിയായിട്ട്,   സമ്പാദ്യമായി ഉള്ളത് ഒരു വീടും മൂന്നു മക്കളും  പിന്നെ ഭാര്യയും ഉമ്മയും,  ഉപ്പ മൂന്നു വര്‍ഷങ്ങള്‍ക് മുന്‍പ് മരിച്ചു പോയി.

കൂടെപ്പിറപ്പുകള്‍ ആരും ഇല്ല എന്നതിനാല്‍ തറവാട് വീട്ടില്‍ തന്നെ ആയിരുന്നു മുഹമ്മദ്‌ ഇക്കാടെ താമസം.

ആ വീട് ഒന്ന് പുതുക്കി പണിത വകയിലും, മൂത്തവളെ കെട്ടിച്ചതിലും കൂടി  ഇത്തിരി കടം ബാക്കി ഉണ്ട്, ഇനി  രണ്ടാമത്തെ മകളെ കെട്ടിക്കണം, പിന്നെ ഒരേയൊരു മകന്‍, അവന്‍റെ പഠിപ്പു കഴിഞ്ഞിട്ട് അവനൊരു നല്ല ജോലി കൂടി ആക്കിയിട്ടു വേണം നിര്‍ത്തി പോകാന്‍.

മൊബൈല്‍ റിംഗ് ചെയ്യുന്നതിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് മുഹമ്മദ്‌ ഇക്ക ചിന്തയില്‍ നിന്നും മുക്തനായത്.

മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ഭാര്യയാണ് ' ഇവളെന്താ പതിവില്ലാതെ ഇങ്ങോട്ട് നീട്ടിയൊരു വിളി ' എന്ന് പറഞ്ഞു ഇക്ക ഫോണ്‍ കട്ട് ചെയ്തു തിരിച്ചു വിളിച്ചു.

അങ്ങേ തലക്കല്‍ നിന്നും ആദ്യമായി ഇക്കയുടെ ചെവിയില്‍ കേട്ടത് പ്രിയതമയുടെ കരച്ചില്‍ ആയിരുന്നു.

എന്താ.. എന്താ.. നീ കരയുന്നത്?.

ഇക്കാ.. ഞമ്മളെ മോന്‍.

മുഹമ്മദ്‌ ഇക്കാടെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.

എന്താണ് ആയിഷ, എന്ത് പറ്റി എന്‍റെ മോന്?.

കരച്ചിലിനിടയില്‍ ആരോ മൊബൈല്‍ വാങ്ങി.

എന്താണ്. എന്ത് പറ്റി ? മുഹമ്മദ്‌ ഇക്ക ചോദിച്ചു കൊണ്ടേ ഇരുന്നു.

ഞാനാണ് ഇക്കാ, ഹബീബ്.. ഒന്നുല്ല്യ കുഞ്ഞോനൊന്ന് ബൈക്കില്‍ നിന്നും വീണു, ഇപ്പോള്‍ ഹോസ്പിറ്റലിലാണ്, കുഴപ്പമൊന്നും ഇല്ല.

അള്ളാ... ന്‍റെ കുട്ടിക്ക് എന്താ ഹബീബെ... ന്താ പറ്റിയത്?.

ഒന്നുല്ല്യ,  ഓനും കൂട്ടുകാരനും കൂടി സിനിമക്ക് പോയി വരുമ്പോ ഒരു ബസ്സുമായി ഒന്ന് മുട്ടി, രണ്ടാളും വീണു, നാട്ടുകാരെല്ലാം കൂടി ഹോസ്പിറ്റലില്‍ എത്തിച്ചു , ഇപ്പൊ കുഴപ്പമൊന്നും ഇല്ല.

ന്നിട്ട് ന്‍റെ മോനെവിടെ, ന്താപ്പോ ഓന്‍റെ പാട്?.

കുഴപ്പമൊന്നും ഇല്ല ഇക്കാ, ഇപ്പോ റൂമിലേക്ക് കൊണ്ട് വരും.. ഹബീബ് പറഞ്ഞു.

ഇജ്ജ് പറ ഹബീബേ... ന്‍റെ കുട്ടിക്കെന്താ പറ്റിയത് ?

ഒന്നുല്ല്യ .. പേടിക്കാനോന്നുല്ല്യ, കാലിനും തലക്കും ഒരു ചെറിയ പൊട്ടുണ്ട്,  ഇപ്പോള്‍ Operation കഴിഞ്ഞു. റൂമിലേക്ക് ഉടന്‍ മാറ്റും.

അള്ളാ... എന്നൊരു വിളിയില്‍ മുഹമ്മദ്‌ ഇക്ക ബെഡില്‍ ഇരുന്നു.

റൂമിലുള്ളവരെല്ലാം മുഹമ്മദ്‌ ഇക്കാടെ ചുറ്റും കൂടിയിരിക്കുന്നു.

ഇക്കാടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി സഹമുറിയന്‍ പുറത്തേക്കു ഇറങ്ങി, ' ന്താ പറ്റിയത്, ഞാന്‍ മുഹമ്മദ്‌ ഇക്കാടെ കൂട്ടുകാരന്‍ ആണ്'.

കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണുമായി പുറത്ത് പോയ ആള്‍ തിരിച്ചു വന്നു.

'പേടിക്കാനൊന്നും ഇല്ല ഇക്കാ, ഉടന്‍ റൂമിലേക്ക് മാറ്റും' എന്ന് പറഞ്ഞു ഫോണ്‍ കയ്യില്‍ കൊടുത്തു.

മുഹമ്മദ്‌ ഇക്ക കുളിക്കാന്‍ തോര്‍ത്ത്‌ മുണ്ടും എടുത്ത് ഒരു നെടുവീര്‍പ്പോടെ എണീറ്റു ബാത്രൂം ലക്ഷ്യമാക്കി  നടന്നു.

കുളി കഴിഞ്ഞു വേഷം മാറി കടയിലേക്ക് ഇറങ്ങി.

മുഹമ്മദ്‌ ഇക്ക പോയപ്പോള്‍ സഹമുറിയന്മാര്‍ കൂടി 'എന്താടാ പറ്റിയത്' എന്ന് ഫോണെടുത്ത ആളോട് ചോദിച്ചു.

'ന്‍റെ ചെങ്ങായിമാരെ  ആ ചെക്കന്‍ റോഡിന്മേല്‍ ബൈക്ക് കറക്കിയതാണ് നിയന്ത്രണം വിട്ടു ബസ്സിനു മുന്നിലേക്ക് പോയി, ചെക്കന്‍ ICU വിലാണ്, ഇന്നും നാളെയൊന്നും എണീക്കില്ല, അതിപ്പോ ഇയാളോട് പറയാന്‍ പറ്റുമോ?

അന്നേ ഞാന്‍ പറഞ്ഞതാ  ' ചെക്കന്‍ ചെറിയതാണ്, വണ്ടി ഒന്നും കയ്യില്‍ കൊടുക്കാനായിട്ടില്ല എന്ന്' അപ്പോള്‍ അയാള്‍ പറഞ്ഞു 'എടാ എനിക്കൊരു ആണ്തരി അല്ലെ ഉള്ളു, ഞമ്മളെ കുട്ടിക്കാലത്ത് ഞമ്മക്ക് ഒരു സൈക്കിള്‍ പോലും കിട്ടിയില്ലായിരുന്നു, അന്നൊക്കെ കുറെ മോഹിച്ചു നടന്നതാ, ന്നിട്ട് സൈക്കിള്‍ കിട്ടിയതോ ഇബടെ വന്നപ്പോ, അത് ഓര്‍ക്കുമ്പോള്‍ ഞമ്മളെ മക്കളെങ്കിലും അങ്ങനെ മോഹിച്ചിട്ടു കിട്ടാതെ വിഷമിച്ചു നടക്കണ്ടല്ലോ, എന്ന് വെച്ചാണ് ഒന്ന് വാങ്ങി കൊടുക്കാന്ന് കരുതുന്നത് ' എന്ന്.


'ഇപ്പൊള്ള  ചെക്കന്മാര്‍ക്കൊന്നും അറിയില്ല ബാപ്പ ഇവിടെ കഷ്ടപ്പെട്ടാണ്‌ അഞ്ചു പൈസ ഉണ്ടാക്കി നാട്ടിലേക്ക് അയക്കുന്നത് എന്ന്, അവര്‍ കിട്ടുന്ന കാശ് അടിച്ചു പൊളിക്കും, കോഴിന്‍റെ  വാല് പോലെ മുടിയും, കുണ്ടിന്‍റെട്ക്ക്  കാണിക്കുന്ന  പാന്റും ഇട്ടു, ഫ്രീക് ആണെത്രേ ഫ്രീക്. ഒലക്കന്റെ മൂട്'.
സഹമുറിയനും ഇത്തിരി ചൂട് കൂടിയവനുമായ ഹമീദ് പറഞ്ഞു.

ചെക്കന്‍ രക്ഷപ്പെട്ടാല്‍ മതിയായിര്ന്നു, ആ പാവത്തിന് ഒരു തുണ ഉള്ളവനാ.
'പടച്ചോനോട് പറയാം' എന്നും പറഞ്ഞു എല്ലാവരും അവരവരുടെ വഴിക്ക് നീങ്ങി.

ആറു മാസങ്ങളോളം ഹോസ്പിറ്റലും ബെഡ്റസ്സ്റ്റുമായി  മുഹമ്മദ്‌ ഇക്കാടെ കാശ് കുറെ ചെലവായി.
എങ്കിലും മകന്‍ ജീവിതത്തിലേക്ക് കടന്നു വന്നു.

ഒരു വര്‍ഷത്തിനു ശേഷം മുഹമ്മദ്‌ ഇക്ക മകന് ഒരു വിസ എടുത്തു, വിസിറ്റ് വിസ, വന്നിട്ട് ജോലി തപ്പി കണ്ടുപിടിച്ചിട്ട് വേണം.എങ്കിലും  ഇനി അവനെ അവിടെ നിര്‍ത്തണ്ട എന്ന് മുഹമ്മദ്‌ ഇക്ക തീരുമാനിച്ചു.


മകനെ കൂട്ടിക്കൊണ്ടു വരാന്‍ ഇക്കയും ഞമ്മളെ ചൂടന്‍ ഹമീദും കൂടിയാണ് എയര്‍പോര്‍ട്ടിലേക്ക് പോയത്.

എയര്‍പോര്‍ട്ടില്‍ നിന്നും  മകന്‍ പുറത്തേക്കു വന്നപ്പോള്‍ സലാം പറഞ്ഞു കൊണ്ട്  ഇക്ക അവനെ കെട്ടിപ്പിടിച്ചു, മകന്‍ ഉപ്പാനെയും. പിന്നെ ഹമീദിനെയും.
പുറത്തേക്കു ഇറങ്ങിയ പാടെ അവന്‍ കണ്ണുകള്‍ ചിമ്മി, അത് കണ്ടപ്പോള്‍ ഹമീദ് ചോദിച്ചു, 'എങ്ങനെ ഉണ്ട് ഗള്‍ഫിലെ ചൂട്, കണ്ണ് പിടിക്കുന്നില്ല ല്ലേ ? '

'ആ .. എന്തൊരു ചൂട് ആണ്, വെയില് കൊണ്ട് കണ്ണ് കാണുന്നില്ല'.

ഇക്കയും ഹമീദും ഒന്നിച്ചു ചിരിച്ചു .

അങ്ങനെ പെട്ടിയും മറ്റും എടുത്തു വണ്ടി പാര്‍ക്ക്‌ ചെയ്ത സ്ഥലം ലക്ഷ്യമാക്കി നടന്നു, കുറെ ദൂരം നടക്കാനുണ്ടായിരുന്നു, വണ്ടിയില്‍ എത്തിയപ്പോള്‍ തന്നെ വിയര്‍ത്തു കുളിച്ചിരുന്നു നമ്മുടെ നായകന്‍.

വണ്ടിയില്‍ കയറിയപ്പോള്‍ ആണ് ഒരു ആശ്വാസം കിട്ടിയത്, എ സിയില്‍ ഇരുന്നു അവന്‍ ഒന്ന് തണുത്തു, ബാപ്പയും മകനും നാട്ടിലെ വിശേഷങ്ങള്‍ പങ്കു വെച്ച് സംസാരിച്ചു കൊണ്ടേ ഇരുന്നു, ഹമീദ് വണ്ടി നല്ല വേഗത്തില്‍ പായിച്ചു കൊണ്ടിരുന്നു.

അങ്ങനെ ഒരു ഒന്ന് രണ്ടു മണിക്കൂര്‍ യാത്രക്ക് ശേഷം ഇക്ക പറഞ്ഞു. ' മോനെ ഇവിടെ ആണ് ഞമ്മളെ റൂം,  ഇറങ്ങിക്കോ '

ഒരു കയ്യില്‍ പെട്ടി എടുത്തു ഇക്ക മുന്നിലും അതിനു പിന്നിലായി മകനും അവര്‍ക്ക് കൂടെ ഹമീദും നടന്നു.

കുറെ ദൂരം ഒരു ഒഴിഞ്ഞ പറമ്പിലൂടെ നടന്നു, അങ്ങേ അറ്റത്ത് കുറച്ച് പഴയ ബില്‍ഡിംഗ്‌ കാണുന്നുണ്ട്, അങ്ങോട്ടാണ് നടക്കുന്നതെന്ന് അവനു മനസ്സിലായി,  ബില്‍ഡിംഗ്‌നു  ഇടയിലൂടെ  കഷ്ടിച്ച് ഒരാള്‍ക് മാത്രം നടന്നു പോകാന്‍ കഴിയുന്ന ഇടവഴിലൂടെ  ഇക്ക മുന്നോട്ട് പോയി,  ഏതോ അത്ഭുത ലോകത്ത് എത്തിയ പോലെ മകനും കൂടെ നടന്നു, അവസാനം സെന്‍ട്രല്‍ ജയിലിന്‍റെ വാതില്‍ പോലെ കുനിഞ്ഞു കയറാന്‍ പറ്റുന്ന ഒരു വാതിലിനു മുന്നില്‍ ഇക്ക നിന്നു, പിന്നെ പെട്ടി തോളത്ത് നിന്നും ഇറക്കി വെച്ച് വാതിലില്‍ മുട്ടി, ഒരാള്‍ കൈലി മുണ്ടും ചുറ്റി ഓടി വന്നു വാതില്‍ തുറന്നു സലാം പറഞ്ഞു. എല്ലാവരും അകത്തേക്ക് കടന്നു, വന്ന അതെ പോലെയുള്ള  കുറച്ചു കൂടി വീതിയുള്ള ഒരു വരാന്ത, അതിനു അറ്റത്തായി ഒരു വാതില്‍ കൂടി, അതും തുറന്നു അകത്തു കടന്നു, പെട്ടി അടുത്തുള്ള കട്ടിലില്‍ വെച്ചിട്ട് ഇക്ക പറഞ്ഞു 'ഇതാണ് ഞമ്മളെ റൂം'

റൂമില്‍ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു, അവരെ നോക്കി മകന്‍ ചിരിച്ചു, അവര്‍ അവന്‍റെ അടുത്ത് വന്നു സലാം പറഞ്ഞു. 'ന്താ പേര്'?.

'ഹാഫിസ് മുഹമ്മദ്‌' അവന്‍ പറഞ്ഞു..

'ആ ആ ബാപ്പ നല്ല കുട്ടപ്പന്‍ പേരൊക്കെ ഇട്ടിട്ടുണ്ട് ല്ലേ' ? ഒരാള്‍ ചോദിച്ചു.

അതിനു ഉത്തരം മുഹമ്മദ്‌ ഇക്കയാണ്‌ പറഞ്ഞത് ' ആടാ, പുത്യേ കുട്ട്യോള്‍ അല്ലെ , അവര്‍ക്കുണ്ടോ ഞമ്മളെ കുട്ടിക്കാലത്ത് ഇട്ട അങ്ങത്തെ പേരൊക്കെ പറ്റുക, ഇതോന്റെ  ഉമ്മ ഇട്ട പേരാണ്, ന്‍റെ മുഹമ്മദും കൂട്ടി'

ഈ സംസാരത്തിനിടയില്‍ ഹാഫിസിന്റെ ശ്രദ്ധ മുഴുവന്‍ റൂമിലായിരുന്നു, പടച്ചോനെ ഇതെന്തു റൂം? ഇത് റൂം ആണോ? തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ അവനു കഴിഞ്ഞില്ല.

റൂമിന്‍റെ രണ്ടു മൂലയില്‍ ഇരട്ട കട്ടിലുകള്‍, അതില്‍ ഒരു കട്ടിലിനു മുകളിലെത്തെതില്‍ കുറെ സാധനങ്ങള്‍ അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്നു, അതിനു താഴെ ഒരു പഴയ ബെഡ്, മറ്റേ കട്ടിലില്‍ രണ്ടിലും ബെഡ് ഉണ്ട്, ഒരു മൂലയില്‍ ഫ്രിഡ്ജ്‌ വെച്ചിരിക്കുന്നു, അതിനു മുകളില്‍ നാട്ടില്‍ പോലും കാണാത്ത അത്രക്ക് പഴഞ്ചന്‍ ആയ ഒരു ടി വി ഓടിക്കൊണ്ടേ ഇരിക്കുന്നു, അതിനോട് ചേര്‍ന്ന് ഒരു ഒറ്റ കട്ടില്‍ കൂടി ഇട്ടിരിക്കുന്നു, ചുരുക്കി പറഞ്ഞാല്‍ കട്ടിലുകളും ഫ്രിഡ്ജും ഒക്കെ വെച്ച് ആകെ ബാക്കി ഉള്ളത് ഒരു നിസ്കാര പായ ഇടാന്‍ മാത്രം സ്ഥലമുണ്ട്.

ഒരു മതിലില്‍ ഉറക്കെ മൂളിക്കൊണ്ട് ഒരു പഴഞ്ചന്‍ എസി.

പിന്നെ ഒരു ചെറിയവാതില്‍ അതു കടന്നു ചെല്ലുന്നത് അടുക്കളയിലേക്കാണ്, അതിനോട് ചേര്‍ന്ന് തന്നെ ബാത്ത് റൂമും.

അടുക്കളയില്‍ ഒരു മൂലയില്‍ എന്നോ വെള്ളം കണ്ട ഒരു ഗ്യാസ് സ്റ്റൊവ് ഇരിക്കുന്നു, മതിലില്‍ മുഴുവന്‍ എണ്ണ  ഒട്ടിപ്പിടിച്ചിരിക്കുന്നു, അതിനോട് ചേര്‍ന്ന് തന്നെ ഒരു വാഷ്ബേസിന്‍, അതിനു മുകളില്‍ പാത്രങ്ങള്‍ നിരത്തി വേകാന്‍ ഒരു പ്ലൈവുഡ് കൊണ്ട് ഒരു സ്റ്റാന്റ്.

ബാത്ത് റൂം, ഒരാള്‍ക് കഷ്ടിച്ച് നില്‍ക്കാം, ഒരു ഭാഗത്ത് വെള്ളം പിടിച്ചു വെക്കാനായി ഒരു വലിയ പാത്രം, അതിനു ചേര്‍ന്ന് ക്ലോസിറ്റ്,  ക്ലോസറ്റ്നു മുകളില്‍ ഒരു പഴയ വാട്ടര്‍ ഹീറ്റര്‍, പിന്നെ മതിലില്‍ അവിടെവിടെ ആയി കുറെ ആണികള്‍ കുത്തി വെച്ചിരിക്കുന്നു, അതില്‍ മുഴുവന്‍ ടൂത്ത് ബ്രെഷും മറ്റും തൂക്കി ഇട്ടിരിക്കുന്നു.

കുളി കഴിഞ്ഞു വന്നപ്പോള്‍ ഹാഫിസിനെ കൂടാതെ വേറെ നാലു പേര് കൂടിയുണ്ട് റൂമില്‍, എല്ലാവരും കൂടി നിലത്തു പേപ്പര്‍ വിരിച്ചു ഇരിക്കുന്നു, 'ഇവിടെ ഇരിക്കടാ, എന്ന് മുഹമ്മദ്‌ ഇക്ക മകനോട്‌ പറഞ്ഞു, അവന്‍ തലയാട്ടി അവിടെ ഇരുന്നു, നാട്ടില്‍ നിന്നും കൊണ്ട് വന്ന ബീഫും പത്തിരിയും ചൂടാക്കി നിരത്തി വെച്ചിരിക്കുന്നു, എല്ലാവരും കൂടി അത് കഴിച്ചു.

'നീ അവിടെ കിടന്നോ' എന്ന് പറഞ്ഞു മുഹമ്മദ്‌ ഇക്ക ബെഡ് കാണിച്ചു കൊടുത്തു.

ഒരു ഇരട്ട കട്ടിലില്‍ മുകളില്‍ ഹമീദും  താഴത്തേതില്‍ മുഹമ്മദ്‌ ഇക്കയും കിടന്നു , ഒരു കട്ടിലില്‍ ഹാഫിസും കിടന്നു, ഇനി മറ്റുള്ള രണ്ടു പേര്‍ എവിടെ കിടക്കും എന്ന് ചിന്തിച്ചു ഇരിക്കുമ്പോള്‍ ആണ് ഹാഫിസ് കിടക്കുന്ന കട്ടിലിനു താഴെ നിന്നും ഒരു വിരിപ്പ് എടുത്തു മറ്റേ രണ്ടു പേര്‍ താഴെ ഉള്ള കുറച്ചു സ്ഥലത്ത് വിരിച്ചു കിടന്നത്.

കുറച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ ഇക്ക എണീറ്റു, കുളി കഴിഞ്ഞു വന്നു വസ്ത്രം മാറി അയാള്‍ ജോലിക്ക് പോകാന്‍ ഒരുങ്ങി,

'മോനെ ഉപ്പ പോയിട്ട് വേഗം വരാം, രാത്രി കുറച്ചാകും ഉപ്പ വരാന്‍, ഉറക്കം വന്നാല്‍ നീ കിടന്നോണ്ടിട്ടാ' എന്നും പറഞ്ഞു ഇക്ക പോയി.

ഈ കാഴ്ചകള്‍ കണ്ടു ഞെട്ടി തരിച്ചു ഇരിക്കുകയാണ് ഹാഫിസ്.

രാത്രി 12 മണിക്കാണ് മുഹമ്മദ്‌ ഇക്ക തിരിച്ചു വന്നത്, വിയര്‍തൊലിച്ചു  നാറിയ കുപ്പായം അഴിച്ചിട്ടു കുളി കഴിഞ്ഞു വന്നു കുബ്ബൂസ്സും കഴിച്ചു ഇക്ക കിടന്നു, ഉച്ചക്ക് കിടന്ന അതെ പോലെ തന്നെ ബാക്കി ഉള്ളവര്‍ നിലത്തും.

ഇതെല്ലാം കണ്ടു കൊണ്ട് ഉറങ്ങാതെ കിടക്കുകയാണ് ഹാഫിസ്. അവന്‍റെ ചിന്തയില്‍നാടും വീടും കൂട്ടുകാരും നിറഞ്ഞു നിന്നു.
പല പല ചിന്തകള്‍ മാറി മറിഞ്ഞു വന്നു കൊണ്ടേയിരുന്നു.

എന്‍റെ റബ്ബേ. ഞാന്‍ ഇത്രയും കാലം കിടന്ന  റൂമിലെ സൗകര്യങ്ങള്‍,  Attached ബാത്രൂം ,ഓരോരുത്തര്‍ക്കും ഓരോ  റൂമും കട്ടിലും, LCD ടി വി, കൂട്ടുകാരുമൊത്തു അടിച്ചു പൊളിച്ചു നടക്കാന്‍ ഒരു ബൈക്ക്, പഠിക്കാനെന്നും പറഞ്ഞു ഉമ്മയില്‍ നിന്നും കുറെ കാശ് ഞാന്‍ മേടിച്ചിരുന്നല്ലോ, ടൈം ടേബിള്‍ വേണം, ലോഗരിതം വേണം എന്നൊക്കെ പറഞ്ഞു പറ്റിച്ചു ഞാന്‍ വാങ്ങിയ കാശെല്ലാം  എന്‍റെ പൊന്നുപ്പ ഈ നരകത്തില്‍ കിടന്നാണോ റബ്ബേ ഉണ്ടാക്കി തന്നത്?

ഉപ്പാന്റെ അവസ്ഥ ഞാന്‍ അറിഞ്ഞില്ലല്ലോ റബ്ബേ, എന്നോര്‍ത്ത് ഹാഫിസ് പൊട്ടി കരഞ്ഞു.

അവന്‍ കരച്ചില്‍ അടക്കാനായി തലയിണയില്‍ മുഖം പൊത്തി കിടന്നു, എന്നിട്ടും അവന്‍റെ കരച്ചില്‍ കൂടി കൂടി വന്നു.

ഹാഫിസിന്റെ കരച്ചില്‍ കേട്ട് മുഹമ്മദ്‌ ഇക്ക എണീറ്റ് ലൈറ്റ് ഇട്ടു, കൂടെ മറ്റുള്ളവരും.

'ന്താ, എന്താ മോനെ നീ കരയുന്നത് ? ഇക്ക  ബെഡ്ഡില്‍ അവന്‍റെ അരികെ ഇരുന്നു. ബെഡ്ഡില്‍ നിന്നും എണീറ്റ് കരഞ്ഞു കൊണ്ട്  ഹാഫിസ്  ഉപ്പയെ വാരി പുണര്‍ന്നു, ' ഉപ്പാ എന്നോട് പൊറുക്കണം ഉപ്പ, ന്‍റെ ഉപ്പ ഇവിടെങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണല്ലോ റബ്ബേ ഞാനവിടെ അടിച്ചു പൊളിച്ചു കളഞ്ഞത്, ഉപ്പാക്ക് എന്നോടോരു വാക്ക് പറയാമായിരുന്നില്ലേ ?

എത്ര പൈസ ഞാന്‍ വെറുതെ സിനിമ കണ്ടു  കളഞ്ഞു, എത്ര പൈസ ഞാന്‍ ബൈകിനു എണ്ണ അടിച്ചും, കൂട്ടുകാര്‍ക്ക് ചെലവ് ചെയ്തും കളഞ്ഞു, എന്‍റെ ഉപ്പ രാപ്പകല്‍ ഇല്ലാതെ വിയര്‍തുണ്ടാക്കിയ പൈസയാണല്ലോ ഞാന്‍ വെറുതെ കളഞ്ഞത്,  എന്നും പറഞ്ഞു ഹാഫിസ് ഉപ്പയെ ഇറുക്കി പിടിച്ചു.

മുഹമ്മദ്‌ ഇക്കാടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി കൊണ്ടേ ഇരുന്നു.

മറ്റുള്ളവരും അവരുടെ അടുത്തേക്ക് വന്നു. 'മോന്‍ കരയണ്ട, ഇത് എല്ലാ ഉപ്പമാരുടെയും അവസ്ഥയാണ് മോനെ, അതെന്ന് മക്കള്‍ മനസ്സിലാക്കുന്നു അന്നാണ് ഉപ്പമാര്‍ ഈ ദുരിതത്തില്‍ നിന്നും പുറത്തു വരൂ, മോനിപ്പോള്‍ തന്നെയെല്ലാം മനസ്സിലാക്കിയല്ലോ, ഈ ഒരറ്റ ദിവസം കൊണ്ട് തന്നെ ഗള്‍ഫും തന്‍റെ ഉപ്പ ഇവിടെ കഷ്ടപ്പെട്ടതും നിനക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു എങ്കില്‍ നീ വിജയിച്ചെടാ, നിന്റെ ഉപ്പാക്ക് ഇതിലും വലിയതിനി കിട്ടാനില്ലടാ. കരയണ്ട, എത്രയും പെട്ടെന്ന് നല്ല ഒരു ജോലി കണ്ടെത്തി ഉപ്പയെ ഈ കഷ്ടപ്പാടില്‍ നിന്നും നീ മോചിപ്പിക്കണം.

'എനിക്ക് പണി കിട്ടിയാല്‍ ഞാന്‍ ഉപ്പാനെ അന്ന് നാട്ടില്‍ പറഞ്ഞയക്കും'

ഹാഫിസ് പറഞ്ഞതും എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.

കണ്ണുകള്‍ തുടച്ചു കൊണ്ട് മുഹമ്മദ്‌ ഇക്ക എണീറ്റു, മോന്‍ പോയി മുഖം കഴുകി വാ.

അവന്‍ പോയപ്പോള്‍ മുഹമ്മദ്‌ ഇക്കയോട് സഹമുറിയന്മാര്‍ ഒന്നടങ്കം പറഞ്ഞു, 'പാവം ഇത്ര ഒന്നും കരുതി കാണില്ല ഗള്‍ഫിനെ പറ്റി, എന്നാലും അവന്‍ ഇതൊക്കെ മനസ്സിലാക്കിയല്ലോ, ഇനി പേടിക്കണ്ട , അവന്‍ നിങ്ങള്‍ക്ക് ഒരു തണല്‍ ആകും ഇക്കാ.

അള്ളാഹു എല്ലാം കാണുന്നില്ലടാ, ന്‍റെ മോനിനിയൊരു നല്ല ജോലി കൂടി കിട്ടിയാല്‍ മതിയായിരുന്നു, ഞമ്മള് കഷ്ടപ്പെട്ട പോലെ കഷ്ട്ടപ്പാടൊന്നും ഇല്ലാത്തത് .
ആ നമുക്കെല്ലാവര്‍ക്കും കൂടി നോക്കാം, കിട്ടാതിരിക്കില്ല.

ഹാഫിസ് വന്നപ്പോള്‍ മുഹമ്മദ്‌ ഇക്ക പറഞ്ഞു, 'വാ മോനെ,  നമുക്കിവിടെ താഴെ കിടക്കാം. താഴെ കിടന്ന രണ്ടു പേരെ കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു മുഹമ്മദ്‌ ഇക്കയും ഹാഫിസും നിലത്തു കിടന്നു.

മുഹമ്മദ്‌ ഇക്ക വര്‍ഷങ്ങള്‍ക്കു ശേഷം മകനെയും കെട്ടിപ്പിടിച്ചു മനസ്സമാധാനത്തോടെ ആദ്യമായി ഉറങ്ങി.

============================================

നമ്മള്‍ പ്രവാസികള്‍ കുടുംബത്തോടും മക്കളോടും ഭാര്യമാരോടും ഒക്കെ നമ്മുടെ ജോലിയെ പറ്റിയും, ജീവിത സാഹചര്യത്തെ പറ്റിയും ഒക്കെ പറഞ്ഞു കൊടുക്കണം, ഇല്ലെങ്കില്‍ അവര്‍ ഉപ്പയുടെ സാമ്പത്തിക സ്ഥിതി അറിയാതെ ജീവിച്ചു പോരുകയും അവര്‍ ദൂര്‍തന്മാരും അലസന്മാരും ആയി വളരുകയും ചെയ്യും , ഉള്ളത് കൊണ്ട് ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക അതായിരിക്കണം മാതാപിതാക്കള്‍ ചെയ്യേണ്ടതും പഠിപ്പിക്കേണ്ടതും.

ഇന്നും ഭര്‍ത്താവിന്റെ ജോലി എന്താണ് എന്ന് അറിയാത്ത ഭാര്യമാര്‍ ഉള്ള നാടാണ് കേരളം, കാരണം അവര്‍ അങ്ങനെ ആകും വളര്‍ന്നിട്ടുണ്ടാകുക, ഉപ്പയും സഹോദരങ്ങളും അല്ലലില്ലാതെ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും പണം നല്‍കി അവരെ സഹായിക്കും, ഇതെങ്ങനെ ഉണ്ടാക്കുന്നു എന്നോ നാം ഇങ്ങനെ ചെലവാക്കാന്‍ പാടില്ല എന്നോ എന്നും അവര്‍ പഠിച്ചു കാണില്ല.

അത് കൊണ്ട് തന്നെ നമ്മുടെ ഇവിടെയുള്ള ജീവിതം അവരെ പറഞ്ഞു മനസ്സിലാക്കി വരവിനു അനുസരിച്ച് ചെലവു ചെയ്യാന്‍ അവരെ പഠിപ്പിക്കണം.

ശുഭം.

19 comments:

  1. കണ്ണുകളെ ഈറനണിയിചെങ്കിലും ഗുണപ്രദമായ ഒരു നല്ല കഥ .കഥയല്ല സംഭവം തന്നെ

    ReplyDelete
    Replies
    1. താങ്ക് യു ഹുസൈന്‍ ജി

      Delete
  2. നല്ല കഥ.
    എന്തിനാണ് ഈ പ്രവാസികള്‍ നാട്ടിലുള്ളവരെ യാഥാര്‍ത്ഥ്യം അറിയിക്കാന്‍ മടിക്കുന്നത്.

    ReplyDelete
    Replies
    1. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാട് അവര്‍ അറിയണ്ട , ബുദ്ധിമുട്ടുകള്‍ അവര്‍ അറിയണ്ട എന്ന ചിന്ത ..ബട്ട്‌ ഇത് ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുന്നത് ...
      അതാണ്‌ താഴെ ഞാന്‍ പറഞ്ഞത് ... എല്ലാം അരീകണം എന്ന് ..
      താങ്ക്സ് .. വായിച്ചതിനും അഭിപ്രയതിനും

      Delete
  3. പലപ്രവാസികുടുംബങ്ങളും അറിയുന്നില്ല ,പ്രാവാസികൾ എങ്ങിനെ കഷ്ട്ടപെട്റ്റ് ആണ് പണം അയക്കുന്നതന്നു, ഒരു തിരിച്ചറിവ് വരേണ്ടസമയം അധിക്രമിച്ചിരിക്കുന്നു .
    പലപ്രവാസികളും കുടുംബത്തിന്റെ സന്തോഷത്തിനും വേണ്ടി അവരുടെ സന്തോഷവും ആഗ്രഹങ്ങളും മാറ്റിവെച്ചാണ് അന്യരാജ്യത്ത് തൊഴിൽ ചെയ്യുന്നത് .
    എഴുത്ത് വളരെ ഇഷ്ടമായി

    ReplyDelete
    Replies
    1. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി..
      കേരള ജനത ഉണരട്ടെ ... എന്ന് പ്രത്യാശിക്കാം ..

      Delete
  4. പ്രവാസജീവിതം വായിച്ചു പഴകിയതാണ്. പക്ഷേ ഈ കഥ വായനയിൽ മടുപ്പുളവാക്കിയില്ല. കഥാപാത്രങ്ങളുടെ നിഷ്ക്കളങ്കത കൊണ്ടായിരിക്കണം.

    'ആ എന്നാല്‍ അങ്ങനെയാവട്ടെ' എന്ന് ഞാനും പറഞ്ഞു. ‌- ഇവിടെ ഈ വാചകം മൊത്തത്തിലുള്ള കഥ പറച്ചിലുമായി യോജിക്കുന്നില്ല. ' ഞാൻ' ആണ് കഥ പറയുന്നതെങ്കിൽ, മുഹമ്മദ് ഇക്ക സൈക്കിളിൽ പാത്രങ്ങൾ കൊണ്ടിറക്കുന്നതും ദാഹിച്ച് വെള്ളം കുടിക്കുന്നതും ഒന്നും ആ ' ഞാൻ' കാണുന്നില്ലല്ലൊ. 'ഞാൻ' കഥ പറയുമ്പോൾ, ആ 'ഞാൻ' കാണുന്നതും ചിന്തിക്കുന്നതും ഊഹിക്കുന്നതുമെല്ലാമേ കഥയിൽ വരാവൂ.. 'ഞാൻ' കഥ പറയുമ്പോഴുള്ള ഒരു പ്രശ്നം ആണത്. ഇങ്ങനെയല്ലാതെ കഥാകൃത്ത് അപ്രത്യക്ഷനായി നിന്നു കഥ പറയാം. അതാവുമ്പോൾ മറ്റൊരിടത്ത് നടക്കുന്നത്, മറ്റൊരാൾ ചിന്തിക്കുന്നത് ഒക്കെ പറയാം.



    അക്ഷരത്തെറ്റുകൾ ഉണ്ട്. ശ്രദ്ധിക്കണം. - സൈകിളില്‍, വര്‍ഷങ്ങള്‍ക്, പടിപ്പു.

    കഥയുടെ അവസാനം കഥാകൃത്ത് പ്രത്യക്ഷപ്പെട്ട് സന്ദേശം ആവർത്തിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. ആ ചിന്ത കഥ വായിക്കുമ്പോൾ തന്നെ വായനക്കാരനിൽ ഉണ്ടാവുന്നുണ്ടല്ലൊ.

    ReplyDelete
    Replies
    1. ഒരു തുടക്കകാരന്‍ എന്ന നിലയിലും കഥ എഴുത്തിലെ ആ ഒരിത് എനിക്കില്ല എന്നതിനാലും കുറെ തെറ്റുകള്‍ ഉണ്ടാകും , അതൊക്കെ തിരുത്തി തരുവാന്‍ നിങ്ങളെ പോലെയുള്ള ആളുകള്‍ ഉണ്ട് എന്നത് തന്നെയാണ് അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത് .. അക്ഷര തെറ്റുകള്‍ മംഗ്ലീഷ് എഴുത്തിന്‍റെ പ്രശ്നമായിട്ടാണ് എനിക്ക് തോന്നുന്നത് ..
      എങ്കിലും വിലപ്പെട്ട അഭിപ്രായം മാനിച്ചു തെറ്റുകള്‍ തിരുത്താം ...
      വളരെ അധികം സന്തോഷവും നന്ദിയും അരീക്കുന്നു Viddi Man താങ്ക് യു താങ്ക് യു

      Delete
  5. കഥ ഹൃദ്യമായിരുന്നു. സങ്കടക്കടല്‍ മാത്രം സ്വന്തമായുള്ള പ്രവാസജീവിതങ്ങളുടെ കഥകള്‍ എത്ര പറഞ്ഞാലും മതിയാവില്ല തന്നെ..

    അവസാനമുള്ള ഏച്ചുകെട്ടല്‍ ഒഴിവാക്കാമായിരുന്നു..അത് ആവശ്യമില്ലതന്നെ..

    ReplyDelete
    Replies
    1. വന്നതിനും എന്നെ വായിച്ചതിനും വിലപ്പെട്ട അഭിപ്രായം തന്നതിനും ആദ്യമേ നന്ദി പറയട്ടെ...

      അവസാനം കഥാകാരന്‍ പ്രത്യക്ഷപ്പെട്ടത് ഒഴിവാക്കാമായിരുന്നു എന്ന് പല അഭിപ്രായങ്ങള്‍ ഉണ്ട് ...
      എങ്കിലും അതെന്‍റെ ആദ്യ കമന്റ്‌ ആയി എടുക്കണം എന്ന് അപേക്ഷിക്കുന്നു ..
      ഇനിയും വരിക ... നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനമാകും ഇനിയുള്ള മുന്നോട്ടുള്ള യാത്ര തീരുമാനിക്കുന്നത്...

      Delete
  6. മുനീർ ഭായി കഥ സൂപ്പറായിട്ടുണ്ട്.
    ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു...

    ReplyDelete
  7. Replies
    1. കണ്ടു ..
      അഭിപ്രായത്തിനും നിര്‍ദേശങ്ങള്‍ക്കും നന്ദി ...

      Delete
  8. കൃത്യമായ ഒരു സാമ്പത്തിക അച്ചടക്കം പ്രവാസി ശീലിക്കേണ്ടിയിരിക്കുന്നു എന്ന് കഥയും കഥക്ക് പുറത്തുള്ള ജീവിതവും ആവര്‍ത്തിക്കുന്നു. ഈ നിഷ്കളങ്ക ശൈലി ഇക്കഥക്ക് കൊള്ളാം... :)

    ReplyDelete
  9. ഗള്‍ഫ് എന്ന മായാ ലോകത്തിന്റെ യഥാര്‍ത്ഥകാഴ്ച

    ReplyDelete
  10. പ്രവാസ ദുഃഖങ്ങള്‍ !നന്നായി ...പക്ഷെ അവസാനത്തെ സാരോപദേശം വേണ്ടിയിരുന്നില്ല ,കഥയില്‍ പലവട്ടം പറഞ്ഞതാണല്ലോ

    ReplyDelete
    Replies
    1. ഒരു തുടക്കകാരന്റെ അറിവില്ലായ്മ ആണ് അവസാനത്തേത് ... ഇനി ഒഴിവാക്കാന്‍ ശ്രമിക്കാം

      Delete
  11. നൊമ്പരപ്പെടുത്തുന്ന കഥ.
    ആശംസകള്‍

    ReplyDelete
  12. കണ്ണ് നിറഞ്ഞു മുനീ൪

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...